പ്രാഞ്ചിയേട്ടന് ഒരു കത്ത്

പ്രിയപ്പെട്ട പ്രാഞ്ചിയേട്ടന്,
കട്ടപ്പന സന്തോഷില്‍ ആദ്യ ഷോ കണ്ടെങ്കിലും കത്തെഴുതാന്‍ താമസിച്ചു.അല്ലെങ്കിലും നല്ല കാര്യം
ചെയ്യാനും പറയാനും എല്ലാവര്‍ക്കും താമസമാണല്ലോ.താര രാജാക്കന്‍മാര്‍ തിരശീലാ സാമ്രാജ്യം
അടക്കി വാഴുന്നു, അവിടെ വരുന്ന യുവകേസരികളെ അരിഞ്ഞു വീഴ്ത്തുന്നു എന്നൊക്കെ കേട്ടപ്പോ
എല്ലാ മലയാളത്തുകാരനെയും പോലെ ഞാനും വിശ്വസിച്ചു. വിശ്വാസമാണല്ലോ എല്ലാമെന്ന് ഏതോ മഹാനായ വ്യാപാരി പറഞ്ഞിട്ടുണ്ടല്ലോ.മമ്മൂട്ടി ,മോഹന്‍ലാല്‍ എന്നീ ഗജേന്ദ്രന്‍മാരെ  മാറ്റി നിര്‍ത്തി ചെറു വാല്യക്കാര്‍ക്ക് അങ്ങോട്ടടുക്കാന്‍ പറ്റുമോന്നൊക്കെ കറിയാപ്പിച്ചേട്ടന്റെ ചായക്കടേടെ മുന്നിലെ നമ്മുടെ  കോര്‍ണറിലിരുന്ന് ഡ്രൈവര്‍ ലോനപ്പന്‍ ചേട്ടന്‍ വെച്ചുകാച്ചിയപ്പോ ഞാന്‍ തലയാട്ടി.കാരണം മേപ്പടിയാന്‍ പോസ്റ്ററു നോക്കി കഥ പറയാന്‍ വൈദഗ്ധ്യമുള്ളവനും പ്രേം നസീര്‍ ,എക്സ്ട്രാ നടികള്‍ മുതല്‍പേരെ നേരിട്ടു കണ്ടിട്ടുള്ളവനുമായ ദേഹമാണ്.ടി.യാന്‍ ഇപ്രാവശ്യത്തെ പോസ്റ്ററു നോക്കി ജാതകം കുറിച്ചു.ഇറുക്ക കളസമിട്ടു നില്‍ക്കുന്ന പ്രിയാമണി പെങ്കൊച്ചും മമ്മൂക്കായു
മായി മരംചുറ്റിയോട്ടം രണ്ടുമൂന്നിടി- ഇത്രേള്ളു ഇതിന്റെ കഥ ഇതു പൊട്ടും.അല്ലേലും നസീര്‍ പോയേപ്പിന്നെ ഇതാരെടുത്താലും ശരിയാവില്ല.ഓപ്പണ്‍ ഫോറത്തിലെ സ്ഥിരാംഗങ്ങളെല്ലാം പ്രമേയം അംഗീകരിച്ചതിനാല്‍ വാദപ്രതിവാദങ്ങളില്ലാതെ ഞങ്ങള്‍ പിരിഞ്ഞു.
                         എന്താണെങ്കിലും എന്റെ ഫ്രാഞ്ചിയേട്ടാ ,ഞാനൊന്ന് പോയി നോക്കാമെന്നു കരുതി
അങ്ങേ ഓര്‍ത്തല്ല ര‍ഞ്ജിത്തിനെ യോര്‍ത്ത്അദ്ദേഹം ചെയ്തുവച്ച തിരക്കഥ,യും കൈയൊപ്പും മനസ്സീന്ന് ഡിലീറ്റ് ചെയ്യാന്‍ ഇതു വരെ പറ്റണില്ലല്ലോ.ലോനപ്പന്‍ചേട്ടനും ക്രൂവും അറിയാതെ ഞാനും
പുതുപ്പറമ്പിലെ ജേക്കബ്ബ് ആശാനുംകൂടി സന്തോഷ് ടാക്കീസില്‍ കയറിപ്പറ്റി.എന്തായിപ്പാ പറയുക എന്റെ സ്ളാങ് മാറിപ്പോയിഷ്ടാ. ഗംഭീരം.അടുത്തകാലത്ത് മലയാളത്തില്‍ പിറന്ന തകര്‍പ്പന്‍ ചിത്രം.
                സംവിധാനകലയിലെ മികവ് രഞ്ജിത്ത്ഒന്നുകൂടി തെളിയിക്കുകയാണ്.കഥപറയലിലെ വ്യത്യസ്തമായ ശൈലിയാണ് ഈ അഭ്രകാവ്യത്തെ ഹൃദയത്തോട് അടുപ്പിക്കുന്നത്.ആദ്യമായി ഫ്രാന്‍സീസു പുണ്യാളനെ അള്‍ത്താരയില്‍ നിന്നിറക്കി മനുഷ്യരൂപം നല്‍കിയപ്പോ ഇതു കത്തോലിക്കരെ ആക്ഷേപിക്കാനാണോയെന്ന് എന്നിലെ മൗലികവാദി ഒന്നു ഞരങ്ങി.അടുത്തിരിക്കുന്ന ജേക്കബ് ആശാന്‍ എന്റെ കൈയിലൊന്നമര്‍ത്തി.എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോള്‍ അറിഞ്ഞു-ഇത് മനുഷ്യ നന്മയുടെ സങ്കീര്‍ത്തനമാണ്.എല്ലാവരെയും വിശുദ്ധരാക്കുന്ന മാന്ത്രികസ്പര്‍ശം.
                      ഫ്രാഞ്ചിയേട്ടന്റെ കഥ ഞാനൊന്ന് ഓര്‍ത്തു നോക്കട്ടെ.ശ്മശാനത്തിലുറങ്ങുന്ന കാര്‍ന്നോമ്മാരുടെ അനുഗ്രഹം വാങ്ങി പള്ളിയിലേക്കു കയറുന്ന ഫ്രാന്‍സീസ് പ്രാര്‍ത്ഥിക്കുമ്പോള്‍ ഫ്രാന്‍സീസ് പുണ്യാളന്‍ മനുഷ്യനിര്‍മ്മിതമായ രൂപത്തില്‍ നിന്നിറങ്ങി സൗഹൃദ സംഭാഷണത്തിലേര്‍പ്പെടുന്നതോടെ കഥ ആരംഭിക്കുകയായി.അല്ല അരി ഫ്രാഞ്ചി കഥ പറയുകയായി.പ്രൈമറി സ്കൂളിലെ മാഷ് ഫ്രാന്‍സീസിന് അരിഫ്രാഞ്ചിയെന്ന അപരനാമം ചാര്‍ത്തികൊടുക്കുന്നത്.സഹപാഠി ഓമനയുമായുള്ള ബന്ധം കൂട്ടുകാരന്‍ തകര്‍ക്കുന്നത്.വര്‍ഷങ്ങള്‍ക്കുശേഷം അവന്‍ തന്നെ ഓമനയെ സ്വന്തമാക്കുന്നത്.ഇതിനിടെ പത്താംതരം പാസാകാതെ വ്യാപാരത്തില്‍ വന്‍ വിജയങ്ങള്‍ നേടുന്നത്..സമ്പത്തിനൊപ്പം പേരെടുക്കാനായി കഥാനായകനും കൂട്ടുകാരും നടത്തുന്ന വിഫലശ്രമങ്ങള്‍.അതോടൊപ്പം സ്വഭാവത്തിന്റെ ഭാഗമായി മാറിയ സാധുജനസേവനം.പത്താംതരത്തില്‍ പഠിക്കുന്ന ഒരു കുട്ടി
ജീവിതത്തിലേയ്ക്കു കടന്നു വരുന്നത്.അവന്‍ പത്തില്‍ തോല്‍ക്കുന്നതോടെ ഗതിമാറുന്നത്.
ഇതിന്റെയിടയ്ക്കു കടന്നു വരുന്ന പത്മശ്രീ അങ്ങനെ സംഭവബഹുലമായ ഒരു ജീവിതത്തിന്റെ
ഭാഗമായി കാണികള്‍ മാറുന്നു.
                          ഫ്രാഞ്ചിയേട്ടാ ഞാനൊന്ന് മാറ്റി ചവിട്ടാന്‍ പോകുകയാണ്.ഇനിയുള്ള ഭാഗം കീറി ഏതെങ്കിലും തീയേറ്ററിന്‍റെ മുറ്റത്തിട്ടേരെ.സിനിമയുടെ തുടക്കത്തില്‍ കല്ലറകളില്‍ നിന്നും പുറത്തുവന്നിരുന്നു സംസാരിക്കുന്ന പരേതാത്മാക്കളെ കാണുമ്പോള്‍ മുതല്‍ പ്രേക്ഷകന്റെ മനസില്‍ മൊട്ടിടുന്ന വിസ്മയം ചുണ്ടുകളില്‍ വിരിയാന്‍ തുടങ്ങുന്ന പുഞ്ചിരി ഈ അഭ്രകാവ്യം അവസാനിക്കുന്നതു വരെ മായുന്നില്ല എന്നതാണ് ഫ്രാഞ്ചിയേട്ടന്‍&The saint-ന്റെ പ്രത്യേകത.
                                ആക്ഷേപഹാസ്യത്തിന്റെ കൂര്‍ത്ത മുള്ളുകള്‍ നിറഞ്ഞ തണ്ടില്‍ വിരിയുന്നത് കൈയടക്കത്തിന്റെയും അഭിനയതികവിന്റെയും ഇതളുകളുള്ള പനിനീര്‍പൂവുതന്നെ. സമകാലിക
സമൂഹത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്ന ഈ ചലച്ചിത്രത്തിലൂടെ വിദ്യാഭ്യാസമേഖലയിലും
സാമൂഹ്യ-സാംസ്കാരികമേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശക്തമായ ചില ഉള്‍കാഴ്ചകള്‍
നല്‍കിയാണ് രഞ്തിത്ത് കടന്നു പോകുന്നത്. സംഭാഷണങ്ങളിലെ ചടുലത ദൃശ്യവിന്യാസങ്ങളിലെ
സൂഷ്മത ഇതൊക്കെ ശ്രദ്ധേയമായി. അഭിനയതികവാണീ ചിത്രത്തിനെ ഏറെ ആകര്‍ഷകമാക്കുന്നത്. മമ്മൂട്ടി ചിറമേല്‍ഫ്രാഞ്ചിയിയിലേയ്ക്കു നടത്തുന്ന പരകായപ്രവേശം
നമ്മെ അമ്പരപ്പിക്കുന്നു.ചലനത്തില്‍,രൂപഭാവങ്ങളില്‍, സംഭാഷണത്തില്‍ അദ്ദേഹം മറ്റാര്‍ക്കും
എത്താനാവാത്ത ഉയരങ്ങളിലാണ്.
                                    ഇന്നസെന്റിനെഎത്രമാത്രം സമര്‍ത്ഥമായി ഉപയോഗിക്കാമെന്നീ ചിത്രം തെളിയിക്കുന്നു.ഭാവപ്രകടനങ്ങളില്‍ ഈ അതുല്യ നടന്‍ ചില അവസരങ്ങളിലെല്ലാം നായകനെ
ബഹുദൂരം പിന്നിലാക്കുന്നുമുണ്ട്.രണ്ടു സീനുകളിലായി ബിജുമേനോന്‍ ചെയ്ത കഥാപാത്രം
ഗംഭീരമായി നിറയുകയാണ്.ജയിലില്‍ വച്ച് തന്റെ മകനെ കാണുമ്പോള്‍ എല്ലാ വികാരങ്ങളും
ഉള്ളിലൊതുക്കിയുള്ള പൊട്ടിക്കരച്ചില്‍ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ അതുല്യമായ സീന്‍ തന്നെ.സിദ്ധിഖ്,പ്രിയാമണി,ഖുശ്ബു,ഗണപതി തുടങ്ങിയവരൊക്കെ കാണികളെ ഒട്ടും നിരാശരാക്കുന്നില്ല.
                              രഞ്ജിത്ത് മലയാളത്തിന്റെ സുകൃതമായി മാറുകയാണ്.ഭരതനും പത്മരാജനുമൊക്കെ നട്ട മരങ്ങള്‍ വീണ്ടും പുഷ്പിക്കുന്നു. ഇത് പൂക്കാലമാണ്.മനുഷ്യനന്മയുടെ പൂക്കാലം.

അഭിപ്രായങ്ങള്‍

Unknown പറഞ്ഞു…
മാഷേ,..സിനിമ കണ്ടു.നന്നായിട്ടുണ്ട്.
poor-me/പാവം-ഞാന്‍ പറഞ്ഞു…
വേറെ ചിലർ തികച്ചും വ്യത്യസ്തമായി എഴുതിയത്കൊണ്ട് ഞാൻ കൺഫൂഷ്യസ് ആയി...

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിഷമവൃത്തം

അയ്യപ്പന്‍

കൊച്ചുമോന്റെ പ്രോഗ്രസ് കാര്‍ഡ്,(വിദ്യാരംഗംബ്ലോഗില്‍ പ്രസിദ്ധികരിച്ചത്)മനുഷ്യന്‍ കാര്‍ഡുകളാല്‍ ബന്ധിതനാണെന്ന് പണ്ടേതോ പാവപ്പെട്ടവന്‍ പ്രസ്താവിച്ചതോര്‍ക്കുന്നു.റേഷന്‍ കര്‍ഡ്,തിരിച്ചറിയല്‍കാര്‍ഡ്,പാന്‍ കാര്‍ഡ് ഇത്യാദി നിരവധി കാര്‍ഡുകള്‍ ജീവിതത്തിലെ പല നിര്‍ണ്ണായക ഘട്ടങ്ങളിലും നമ്മുടെ അസ്തിത്വമുറപ്പിച്ചങ്ങനെ നിലകൊള്ളുന്നുണ്ട്.പലതരം കാര്‍ഡുകള്‍ ആവിര്‍ഭവിക്കുകയും തിരോഭവിക്കുകയും ചെയ്യുന്ന ഈ വ്യവസ്ഥിതിയില്‍ ..സമീപകാലത്ത് ഒരു കാര്‍ഡ് നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ നിന്നും പതിയെ പടിയിറങ്ങിപ്പോയിട്ടുണ്ട്.യെവനാണ് സാക്ഷാല്‍ പ്രോഗ്രസ് കാര്‍ഡ്.ഓരോ ടേമാന്ത്യത്തിലും മാര്‍ക്കറിയിച്ചുകൊണ്ട് അടികൊള്ളിക്കാനാ- യി അവതാരം നടത്തിയിരുന്ന ഈ കാര്‍ഡിന്റെ പിടിയില്‍ നിന്നും നമ്മുടെ കുട്ടികള്‍ സ്വതന്ത്രരായി, പകരം ഉജാലമുക്കിയ മെമ്മറികാര്‍ഡുകളൊക്കെ ചില വിരുതന്‍മാരുടെ കീശകളില്‍ ഇടംപിടിച്ചുതുടങ്ങി...."കാര്‍ഡാഹിനാ...പരിഗ്രസ്തമാം ലോകവും ആലോലചേതസാ...”എന്ന് ഭാഷേടച്ഛനെപ്പോലെ പാടുക തന്നെ. ഈയുള്ളവന്റെ ജീവിതെത്തയാകെ മാറ്റിമറിച്ചത് ഒരു പ്രോഗ്രസ് കാര്‍ഡാണ്. ഞങ്ങള്‍ ,പണ്ട് തോപ്രാംകുടി ഗവണ്‍മെന്റ് ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥികളായിരുന്ന കാലത്ത് രണ്ടക്കസംഖ്യ ഞങ്ങളുടെ പ്രോഗ്രസ് കാര്‍ഡില്‍ സാധാരണ ഇടം പിടിച്ചിരുന്നില്ല.തിരുവനന്തപുര- ത്തുനിന്ന് വല്ലപ്പോഴും വന്നുപോയിക്കൊണ്ടിരുന്ന ക്ലാസ്ടീച്ചര്‍ സര്‍വ്വശ്രീ കരുണാകരന്‍ സാര്‍ ഈ കാര്‍ഡിന്റെ ക്രയവിക്രയങ്ങളില്‍ അത്ര കാര്‍ക്കശ്യം കാണിക്കാത്ത ഒരു മാന്യ ദേഹമായിരുന്നു.ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്ന ടി.ദേഹം തിരുവനന്തപുരത്ത് ഒരു ജവുളി ക്കടയും മറ്റും നടത്തിയിരുന്നു എന്നു പറഞ്ഞുകേട്ടിട്ടുണ്ട്.എന്തായാലും അപ്പന്റെ ഒപ്പിട്ടു പഠിക്കാനുള്ള ഒരു സാധനമെന്ന നിലയിലെ അന്നതിനെ ഞങ്ങള്‍ കണ്ടിരുന്നുള്ളു.ഏകദേശം എട്ടുമൈല്‍ നടന്ന് തോപ്രാംകുടി സ്കൂളിലേയ്ക്കുള്ള സംഭവബഹുലമായദൈനംദിന യാത്രയില്‍-സ്ഥിരം വിശ്രമകേന്ദ്ര മായ തവളപ്പാറയില്‍ വച്ചാണ് പ്രോഗ്രസ് കാര്‍ഡ് വിലയിരുത്തലും ഒപ്പിക്കല്‍ കര്‍മ്മവും നിര്‍വ്വഹിക്കാറുള്ളത്.ഞങ്ങളുടെ വാനരസംഘത്തിലെ എറ്റവും ധീരനായ തൊരപ്പന്‍ ടോമിയാണ് ഒപ്പിടല്‍ വിദഗ്ധന്‍.അദ്ദേഹം തന്റെ സ്വന്തം പിതാവിന്റെ ബീഡിപ്പെട്ടിയില്‍ നിന്നും അപഹരിച്ച തെറുപ്പു്ബീഡി വലിച്ച് ഒന്നു ചുമച്ചുകൊണ്ട് കാര്‍ഡുകളില്‍ തുല്യം ചാര്‍ത്തുന്ന രംഗം വല്ലപ്പോഴുമൊക്കെ ഒരു നൊസ്റ്റാള്‍ജിയ ആയി എന്നില്‍ നിറയാറുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം മുജ്ജന്മ സുകൃതമോ കുട്ടികളുടെ സുകൃതക്ഷയമോ ജീവിതോപായത്തിനായി തെരഞ്ഞെടുത്തത് ഗുരുവേഷമാണ്.അധ്യാപകനായുള്ള ആദ്യാനുഭവം ഒരു മാനേജുമെന്റുസ്കൂളിന്റെ എട്ടാംക്ലാസിലാണ്.ടോട്ടോച്ചാനൊക്കെ വായിച്ച് ത്രില്ലടിച്ചു നില്‍ക്കുന്ന കാലം. അന്ന് നമ്മുടെ പൗലോ ഫ്രെയിലറെപ്പറ്റിയൊന്നും കേട്ടുതുടങ്ങീട്ടില്ല.കരുണാകരന്‍ സാറിനെ റോള്‍ മോഡലായി സ്വീകരിക്കാത്തതുകൊണ്ട് എന്നും ക്ലാസ്സില്‍ ഹാജരാണ്.കുട്ടികളെയൊക്കെ ഒരു നിലയിലെത്തിക്കാനുറച്ചു തന്നെയാണ് നീക്കം.അങ്ങനെ ഓണപ്പരീക്ഷ കഴിഞ്ഞു.ക്ലാസിലെ നാല്‍പത്തിയാറു കുട്ടികള്‍ക്കുമുള്ള പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍ കുറച്ചു പാടുപെട്ട് മനോഹരമായ കൈപ്പട യില്‍ തന്നെ തയ്യാറാക്കി.തോറ്റ വിഷയങ്ങളുടെ അടിയില്‍ 'റെഡ് ഇങ്ക്''ഉപയോഗിച്ച് കലാപരമായി തന്നെ വരയൊക്കെ പൂശി.കൂടാതെ-തൃപ്തികരം,സാമാന്യം തൃപ്തികരം,വളരെ മോശം തുടങ്ങിയ പരമ്പരാഗത ലേബലുകള്‍ ഓരോരുത്തന്റെയും വിധിയനുസരിച്ച് ആലേഖനം ചെയ്തു.ഇതിനുവേണ്ടി പുതിയൊരു പേന വാങ്ങിക്കാന്‍ പോലും ഞാന്‍ മടിച്ചില്ല. പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍ തിരികെ വാങ്ങുന്ന ദിനമെത്തി.തനിയെ ഒപ്പിട്ടവനെയൊക്കെ മനസിലാക്കാന്‍ ഒട്ടും ബുദ്ധിമുട്ടേണ്ടിവന്നില്ല.കാരണം കള്ളന് ബിരിയാണിയു ണ്ടാക്കി കൊടുത്തിട്ടള്ളവനാണല്ലോ ഈ ഞാന്‍.അവസാനം കാര്‍ഡുമായെത്തിയത് കൊച്ചുമോന്‍ ജോസഫെന്ന പയ്യനാണ്.പുഴുപ്പല്ലുകാട്ടി ചിരിക്കുന്ന ഗ്രഹണിയുടെ അസുഖമുള്ള കൊച്ചുമോനോട് എനിക്കെന്തോ വലിയ വാല്‍സല്യമാണ്.പണ്ട് വിപ്ലവത്തിന്റെ അസുഖം ഉണ്ടായിരുന്നതു കൊണ്ടായിരിക്കാം അവന്റെ ചിരി കാണുമ്പോള്‍ എന്റെ പഴേ ആചാര്യനെ എനിക്കോര്‍മ്മ വരും പക്ഷേ അവന്‍ കൊണ്ടുവന്ന കാര്‍ഡുകണ്ട് ഞാന്‍ ഞെട്ടി.കണക്ക്,ഫിസിക്സ്,ഇംഗ്ളീഷ് തുടങ്ങിയവയുടെ മാര്‍ക്കെഴുതിയിരുന്ന സ്ഥലത്ത് ഓരോ ദ്വാരങ്ങള്‍ മാത്രം.ടി.വിഷയങ്ങള്‍ക്ക് മേപ്പടിയാന്‍ ചെമന്ന അടിവരയിട്ട മനോഹരമായ മുട്ടയാണ് കരസ്ഥമാക്കിയിരുന്നത്.തല്പരകക്ഷി ചെമന്ന വരയും പൂജ്യവും ബ്ലേഡിനാല്‍ ചുരണ്ടിമാറ്റി മറ്റൊരു മാര്‍ക്കെഴുതി വീട്ടില്‍ കാണിച്ചിട്ട്, വീണ്ടും ചുരണ്ടി മുട്ട പുനസ്ഥാപിക്കാനുള്ള മായ്ക്കല്‍ശ്രമത്തിനിടെയാണ് കാര്‍ഡില്‍ തുളകള്‍ വീണത്. ദ്വാരാലംകൃതമായ ആ കാര്‍ഡും കൊച്ചുമോനും ഹെഡ് മാഷിന്റെ സമക്ഷം ഹാജരാക്കപ്പെട്ടു.അദ്ദേഹ ത്തിന്റെ നിര്‍ദേശപ്രകാരം ,'അപ്പനെ വിളിച്ചോണ്ടു ഇനി ക്ലാസില്‍ വന്നാല്‍മതി"എന്ന കഠിനശിക്ഷ വിധിക്കാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടു. പിറ്റെ ദിവസം കൊച്ചുമോനെ ക്ലാസില്‍ കണ്ടില്ല.മൂന്നാമത്തെ ബഞ്ചില്‍ ഭിത്തിയുടെ സൈഡില്‍ തലതാഴ്ത്തിയിരിക്കാറുള്ള കൊച്ചുമോനെ കാണാത്തതില്‍ അസ്വസ്ഥനായ ഞാന്‍ ഹെഡ്മാസ്റ്ററുടെ മുന്നിലെത്തി.കാര്യങ്ങള്‍ "സ് ട്രിക്റ്റായി" കാണുന്ന അദ്ദേഹം അരകല്ലിനു കാറ്റുപിടിച്ചപോലെ നിലകൊള്ളുകയാണ്. ഉച്ചകഴിഞ്ഞ ഇന്റര്‍വെല്‍ സമയം "ആരാടാ എട്ട് ഇ-യിലെ ക്ലാസ് സാര്‍ "എന്ന അലര്‍ച്ചയോടെ രൗദ്രഭാവം പൂണ്ട ഒരു സ്ത്രീ സ്റ്റാഫ് റൂമിലേയ്ക്കു കയറിവന്നു."ദാ ഇരി ക്കുന്നു വില്‍സണ്‍മാഷ് "സരളഹൃദയായ ഓമന ടീച്ചര്‍ എന്നെ ഒറ്റിക്കൊടുത്തതും അവര്‍ എന്റെ മുന്നില്‍ വന്ന്-"നീ മുടിഞ്ഞുപോകുമെടാ സാറെ" എന്ന് ഒരു കിടിലന്‍ കോംപ്ലിമെന്റ് എനിക്കു തന്നു.മോങ്ങാനിരുന്ന സാറിന്റെ തലേല്‍ വരിക്കച്ചക്ക വീണെന്നു പറഞ്ഞതുപോലെ ഞനൊന്നു ഞരങ്ങി.ആരാണാവോ ഈ അഭിനവ കണ്ണകി..കരച്ചിലിന്റെ അകമ്പടിയോടെ മൂര്‍ച്ചയേറിയ കുറെ വാക്കുകള്‍ കൂടി പുറത്തുവന്നപ്പോ ചിത്രം വ്യക്തമായി കൊച്ചുമോന്റെ അമ്മയാണ്.കൊച്ചുമോന്‍ ഇന്നലെ ഒളിച്ചുപോയിരിക്കുന്നു.ബിജിടീച്ചറും ഓമനടീച്ചറും ചേര്‍ന്ന്കോപാക്രാന്തയായ ആ മാതൃഹൃ ദയത്തെഏറെക്കുറെ ശാന്തയാക്കി.അപ്പോഴേക്കും .പൂതപ്പാട്ടിലെ പൂതത്തെപ്പേലെ ഞാന്‍ സറണ്ടറായി നില്‍ക്കുകയാണ്.അരമണിക്കൂര്‍ നേരത്തെ വൈബ്രേഷനു ശേഷം ,ചാര്‍ജുപോയ മൊബൈല്‍ പോലെ കൊച്ചുമോന്റെ അമ്മ ശാന്തയായി.ഞാന്‍ പറഞ്ഞു ചേടത്തി..നമുക്ക് എട്ടു നോമ്പെടുത്ത് മണര്‍കാട്പള്ളീല്‍ പോകാം.എന്താണെങ്കിലും ഞങ്ങടെ നേര്‍ച്ച ഫലിച്ചു.മൂന്നാം ദിവസം കൊച്ചുമോന്‍ തിരിച്ചെത്തി......